Thursday, October 14, 2010

ബാക്കിയായത്  

കണ്ണിനു കണ്ണ് ,പല്ലിനു പല്ല്  
     ഒടുവില്‍  ,  
        ഉടലില്ലാതെ , 
        തലയില്ലാതെ , 
      ഇളിച്ച പല്ലുകളും  
    തുറിച്ച കണ്ണുകളും മാത്രം 
                               ബാക്കി.



വാലുകുലുക്കിപ്പക്ഷികള്‍ 
വന്നു ചേക്കേറുന്ന 
പുകമരച്ചില്ലകളില്‍ 
വസന്തം വിടരുന്നില്ല,
കോടാലി പതിയുന്നുമില്ല ,
എങ്കിലും ,
അടിയിലെരിയുന്ന തീക്കനല്‍ 
കേട്ടടങ്ങുമ്പോള്‍ 
അവയുമില്ലാതാകാതെ വയ്യ .       
പാക്കനാരുടെ പത്നി 

നിന്റെ പാതിവ്രത്യശക്തികൊണ്ട്  
കപ്പിയും കയറും കുടവും 
നിശ്ചലമായി നിന്നുപോയിട്ടുണ്ടെങ്കില്‍ 
ആദ്യം ചെയ്യേണ്ടത് ,
ആ തുരുമ്പെടുത്ത കപ്പിയും 
ജീര്‍ണിച്ച കയറും 
ഒന്നിനും കൊള്ളാത്ത കുടവും 
വലിച്ചെറിഞ്ഞേക്കുക, 
കിണറിന്റെ ആഴങ്ങളിലേക്ക് തന്നെ  
അവ മറഞ്ഞുപോകട്ടെ.    
 
കവിത 
മനസ്സിലെ റിടാര്‍ ചെയ്യാത്ത 
റോഡുകളില്‍ ശൂന്യത മുറ്റി.  
ആ വിജന പാതകള്‍
ആരുടെയോ കാലടികള്‍ക്കായി കാത്തു .  
 ആ നേര്‍ത്ത നിശബ്ടതയ്ക്കിടയിലൂടെ
താളച്ചുവടുകള്‍ വച്ച്   
ഒരു കവിത നടന്നുവന്നു .
 അവളുടെ പാദസ്പര്‍ശത്താല്‍
പാതകള്‍ പുളകമണിഞ്ഞു.
അവളുടെ സൗന്ദര്യത്തിന് 
പാതയോരത്തെ പുഷ്പങ്ങള്‍ മാറ്റുകൂട്ടി .
അവളുടെ സംഗീതമധുമാരിയില്‍,  
പൊള്ളുന്ന റോഡുകള്‍ നനഞ്ഞുകുതിര്‍ന്നു .
പെട്ടെന്ന്, 
ജീവിതഭാരം പേറി ഓടിയടുത്തോരു വണ്ടി 
അവളെ ഇടിച്ചുവീഴ്ത്തി .
താളം മുറിഞ്ഞുപോയ്, 
രക്തം വാര്‍ന്നു പിടഞ്ഞു 
തല്‍ക്ഷണം കവിത മരിച്ചുപോയി .     
                                                                            
                                                                              (2007)
 

Monday, October 11, 2010

ആകാശത്തിനു കീഴെയുള്ള കാര്യങ്ങള്‍ 

"ആകാശത്തിനു കീഴിലുള്ള 
ഏതു കാര്യത്തെക്കുറിച്ചും 
എന്നോടു ചോദിക്കാം
      (മറുപടി തീര്‍ച്ച)".


"അപ്പോള്‍ ,
ആകാശത്തിനു മുകളിലുള്ള 
     കാര്യങ്ങള്‍ ?"


 "............."


ആകാശം....അതെന്താണ്?
നീലിച്ചു കാണുന്ന ശൂന്യത?
മാറും നിറങ്ങളില്‍ മറഞ്ഞ 
പൊള്ളത്തരം?
എന്തുമാകട്ടെ, പക്ഷെ ,
 പറയരുതാകാശമില്ലെന്നു...
ഉണ്ട് , ഓരോരുത്തര്‍ക്കും ...
  അവരവരുടെ തലയ്ക്ക് മുകളില്‍ 
           മാത്രം .   

ശരി ,
    ഇനി നീ പറഞ്ഞുകൊള്ളൂ 
    നിന്റെ ആകാശത്തിനു 
         കീഴെയുള്ള കാര്യങ്ങളെപ്പറ്റി ...       
   പക്ഷെ ,പെട്ടെന്നു വേണം ...
 കിണര്‍വട്ടത്തിലുള്ള ആകാശങ്ങള്‍ക്കപ്പുറത്ത് 
 ഒളിപ്പിച്ചുവച്ച  ഇടിവെട്ടും പേമാരിയുമായി                          
   കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട് ".