Tuesday, January 13, 2026

 ഒരു മരത്തെ കൊല്ലുമ്പോൾ 

അത്ര എളുപ്പത്തിലൊന്നും
 ഒരു മരത്തെ കൊല്ലാനാകില്ല.
വെറുമൊരു കത്തിമൂർച്ചയിലൊന്നും
അതിന്റെ സാധ്യതയില്ല .

മണ്ണും മഴയും വെയിലും കാറ്റും
പോറ്റിവളർത്തി,
ചെതുമ്പിച്ച തൊലിമേൽ
ഇലകൾ കുപ്പായമിട്ടു.

ഇനി വെട്ടം തുണ്ടമാക്കാം
പക്ഷേ വേദനയുടെ ആഴമറിയിക്കാൻ
ഇത്രയൊന്നും പോര...
ഈ മുറിവുകൾ ഉണങ്ങിമായും,
പാടുകളവശേഷിപ്പിക്കാതെ.
ഭൂമിയുടെ ആശ്ലേഷത്താൽ
വീണ്ടും പച്ചപ്പു പൊടിയും
കുഞ്ഞുശാഖകളായുയർന്നുയർന്ന്
അത് പഴയ രൂപം പ്രാപിക്കും.
 
 -അനുവദിക്കരുത്!-
വേരോടെ പിഴുതെടുക്കണം
ഭൂമിയുടെ ചങ്ങലപ്പൂട്ടിനെ ഭേദിച്ച്
പിന്നെ കെട്ടിവരിഞ്ഞ് വലിച്ച്
ആ പൊക്കിൾക്കൊടി ബന്ധം
അറുത്തുമാറ്റുക.
ഗർഭപാത്രത്തണുപ്പിൽ
ഇത്രനാൾ മറഞ്ഞിരുന്ന
വെളുത്തുനനുത്ത ഞരമ്പുകളെ,
മരത്തിന്റെ മൃദുശക്തിയെ
വലിച്ചുപുറത്തിടുക.
തടിയെ  കരിച്ചുപുകച്ചു
ശ്വാസം മുട്ടിക്കുക...

അതേ വെയിലിനെയും
അതേ കാറ്റിനെയും
സാക്ഷിനിർത്തി
അറുത്തുമുറിച്ച്  ഇഞ്ചിഞ്ചായി...
ഇപ്പോൾ അത് നിർവഹിക്കപ്പെട്ടിരിക്കുന്നു!

(2011)
  

No comments:

Post a Comment