Tuesday, January 13, 2026


 അന്തരം

സമുദ്രജലത്തെ മഷിയാക്കി
നീലാകാശത്തെ കടലാസാക്കി
നീ വിശ്വസാഹിത്യങ്ങൾ സൃഷ്ടിച്ചു
ഞാനോ,
ഞാനെന്റെ രക്തമൂറ്റി പേന നിറച്ച്
തൊലി ചീന്തി അതിലെഴുതി

നിന്റെ സൃഷ്ടികളിൽ മുത്തുകളും
പവിഴങ്ങളും തിളങ്ങി
അതിൽ സ്വർണമീനുകൾ നീന്തിത്തുടിച്ചു
വെള്ളിമേഘങ്ങൾ തോരണം ചാർത്തി

കാർമേഘങ്ങളെയും
ചത്ത മീനുകളെയും അവശിഷ്ടങ്ങളേയും
നീയെനിക്കായയച്ചു  തന്നു
എന്നാലവ നിന്റെ മനസ്സിൽ
വച്ചുതന്നെ ചീഞ്ഞുനാറി
എന്റെയടുത്തെത്തുമ്പോഴേക്കും
വളമായി മാറിയിരുന്നു

സുഹൃത്തേ,
നീ ചിന്തിച്ചിട്ടുണ്ടോ
നിന്റെ നീലാകാശത്തിനും സമുദ്രത്തിനും
പേറ്റന്റുമായി നാളെ
അവകാശികളെത്തുമെന്ന് ,
അന്ന് നിന്റെ അവസ്ഥയെന്തെന്ന് ?

എന്നാൽ,
എന്റെ രക്തവും തൊലിയും ആഡ മല്ലെങ്കിലും
എന്റേതു മാത്രമായിരിക്കും
അവസാനനിമിഷം വരെ..!

(2014)

No comments:

Post a Comment